Sunday 16 December, 2007

നന്നായിപ്പെരുമാറുന്ന പെണ്‍കുട്ടിയാര്‍-2

‘നന്നായിപ്പെരുമാറുന്ന പെണ്‍കുട്ടികള്‍ ചരിത്രംസൃഷ്ട്ടിയ്ക്കുന്നില്ല’എന്ന,സാനിയമിര്‍സയുടെ ഉടുപ്പിലെസന്ദേശം ഇവിടെനേരത്തെ ചര്‍ച്ചയ്ക്കായി അവതരിപ്പിച്ചിരുന്നവല്ലോ.ആ ലേഖനത്തിന്റെ ഏകദേശരൂപം താഴെചേര്‍ക്കുന്നു.
അല്‍പ്പം ദീര്‍ഘമാണു,ക്ഷമിക്കുമല്ലോ.


കുറച്ചുനാള്‍മുന്‍പ്‌, ടിവിയില്‍ കണ്ട ഒരുചര്‍ച്ചയില്‍ പ്രധാനവിഷയം കായിക രംഗത്തെ പെണ്‍കുട്ടികളുടെ വസ്ത്രാധാരണമായിരുന്നു.നേരത്തെപറഞ്ഞ,സാനിയയുടെതുപോലെ 'അശ്ളീല'(!)സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നവസ്ത്രാധാരണത്തെ ചിലര്‍ ശക്തിയായി അപലപിക്കുക പോലും ചെയ്തു.
ആരാണു ഈ നന്നായിപ്പെരുമാറുന്ന പെണ്‍കുട്ടി?
ചുറ്റും കാണുന്ന ജീവിത യാഥാര്‍ത്ഥ്യങ്ങളിലേക്കു ഒന്നു കണ്ണും മനസ്സും തുറക്കുകയേ വേണ്ടു ഉത്തരം കിട്ടാനായിട്ടു.

ഒരുയാഥാസ്ഥിതികസമൂഹം വര്ച്ചിട്ട കള്ളികള്‍ക്കുള്ളില്‍ (ഈക്കള്ളികള്‍ കുടുംബത്തിന്റെയും കാലത്തിന്റെയും മാറിവരുന്ന ആവശ്യങ്ങളനുസരിച്ചു മാറ്റിവരഞ്ഞും കൊടുക്കപ്പെടും) ഒതുങ്ങി വളര്‍ന്ന്‌ സമൂഹം അനുശാസിക്കുന്ന വേഷങ്ങള്‍ മാത്രമാടി ജീവിതം ജിവിച്ചുതീര്‍ക്കലാണു 'മര്യാദയ്ക്ക്പെരുമാറല്‍'എങ്കില്‍ സ്വാഭാവികമായും അവളുടെ പേര്‍ ചരിത്രത്തില്‍പ്പോയിട്ട്‌, ചരിത്രപുസ്തകം പൊതിയുന്ന വര്‍ത്തമാനപത്രത്തില്‍ക്കൂടി, 'നല്ലരീതിയില്‍'വരാന്‍ സാദ്ധ്യത കുറവാണു.
വിലക്കുകളുടെ അദ്രുശ്യമായ ഒരു മൂടുപടമണിയിച്ചു,ആത്മധൈര്യം ചോര്‍ത്തി ഒതുക്കി,അവളുടെ ശരിയായ വ്യക്തിത്ത്വം പ്രകടമാകാന്‍ അനുവദിക്കാതെയാണ്‍ എല്ലാ ജനവിഭാഗങ്ങളും സ്ത്രീകളെ'നല്ലപെരുമാറ്റം'ശീലിപ്പിക്കുന്നതു. ഈ ഒരു രീതി ജാതിമതാതീതമായി ഒറ്റമനസ്സോടെയാണു സമൂഹം പിന്തുട്രുന്നതു. ഇവിടെ അരും ആരേക്കാളും മെച്ചമാണെന്നു ഊറ്റം കൊള്ളേണ്ട അവശ്യമില്ല.
'ഗൃഹനിര്‍മ്മാണ'കലക്കപ്പുറമൊരു മേഖലയില്‍,സാധാരണയില്‍ കവിഞ്ഞ പ്രതിഭ പ്രദര്‍ശിപ്പിക്കുന്ന സ്ത്രീയെ അത്ര സ്വൈര്യമായി ജീവിക്കാന്‍ സമൂഹം അനുവദിക്കാറില്ല. 'മറ്റുള്ളോര്‍ക്കായ്‌ തേഞ്ഞുതീരുന്ന ചന്ദന'ത്തിന്റെ കാല്‍പ്പനികഗന്ധത്തില്‍
‍സ്വയംനഷ്ട്ടപ്പെട്ട്‌,താനാരെന്നോ,തനിക്കുവേണ്ടതെന്തെന്നോ ഒരിക്കല്‍പ്പോലുമാലോചിച്ചു,
തനിക്കുംമറ്റുള്ളോര്‍ക്കും അസ്വാരസമുണ്ടാക്കാതെ നിശ്ശബ്ദം ജീവിച്ചുമരിയ്ക്കുന്നവരാണു സമുഹത്തിനു പ്രീയപ്പെട്ട സ്ത്രികള്‍.
ക്ഷമയും സഹനവും ത്യാഗസന്നദ്ധതയും സ്ത്രീക്കു കൂടുതലുണ്ടെന്നു കരുതപ്പെടുന്നു. സഹജമായ ഈ ഗുണങ്ങളുടെ ഔദാര്യമനുഭവിച്ചു ശീലിച്ചവര്‍, പിന്നെയത്‌ തങ്ങളുടെ അവകാശമാക്കിയെടുക്കുമ്പോളാണു അതൊരു ചൂഷണമായി മാറുന്നതു.ഇതിനെപ്പറ്റിയൊന്നും ബോധവതിയാകാതെ ചൂഷണത്തിനു വഴങ്ങിക്കൊടുക്കുകക്കൂടി ചെയ്യുമ്പോള്‍ സ്ത്രീയെ സംബന്ധിച്ചിടത്തോളം,മേല്‍പ്പറഞ്ഞഗുണങ്ങള്‍ ഒരുബാധ്യതയായിമാതീരുകയാണു.

ദൃശ്യമാദ്ധമങ്ങള്‍ പ്രചരിപ്പിയ്കുന്ന ആദര്‍ശസ്ത്രിപ്രതീകങ്ങള്‍ മിക്കവാറും. സഹനവും ത്യാഗവും ക്ഷമയും സ്നേഹവും നിറഞ്ഞൊഴുകി,പ്രിയപ്പെട്ടവര്‍ക്കായി അത്മാഭിമാനം പോലും അടിയറവുവെച്ച്‌ സായൂജ്യം നേടുന്നവരാണ്‍. മറുവശത്തിനു സുഖജീവിതവും നിരന്തരസേവനവും ഉറപ്പാക്കാന്‍ ഇങ്ങിനെയുള്ള സ്ത്രിജന്‍മങ്ങളെ പാടിപ്പുകഴത്തണമല്ലോ.
ഒരു ശരാശരിപ്പെണ്‍കുട്ടിയില്‍ നിന്നു ( ഭൂരിഭാഗം പെണ്‍കുട്ടികള്‍ എന്നു വായിക്കാം) ഇതിനു വിരുദ്ധമായൊരു പെരുമാറ്റമോ,തന്‍മൂലം സമൂഹം പണിത ചട്ടക്കൂടുകള്‍ക്കൊരു ഇടര്‍ച്ചയോ ഉണ്ടാവുകയില്ല.പക്ഷെ, ഈ ശരാശരിക്കപ്പുറമൊന്നു വളര്‍ന്നുപോയാല്‍,തനിക്കുവിധിക്കപ്പെട്ട കളങ്ങള്‍ക്കു പുറത്തൊന്നുകാലൂന്നിയാല്‍,അവള്‍ക്കുഎന്തെങ്കിലുമൊക്കെ
ശിക്ഷയേറ്റുവാങ്ങേണ്ടിവരും.

അതിരുകള്‍ ലംഘിക്കാന്‍ ഉദ്വേഗം കൊള്ളുന്നവളെ ആദ്യമൊരല്‍പ്പം കൌതുകത്തോടെനോക്കിക്കണ്ടാലും, കൂടുതല്‍ക്കളിച്ചാല്‍, ഏതുമാര്‍ഗ്ഗേണയും സ്വക്ഷേത്രത്തിലേക്കു തന്നെ മടക്കിയയക്കാന്‍ കുടുംബവും സമൂഹവുംകിണഞ്ഞു ശ്രമിക്കും. അവള്‍ക്കായിക്കല്‍പ്പിച്ചുനല്‍കിയിട്ടുള്ള സ്ഥാനംവിട്ടവള്‍ പുറാത്തേക്കിറങ്ങിയാല്‍ ശിക്ഷിക്കാനുള്ള ഏറ്റവും പ്രധാനപ്പെട്ട ഉപായം അപവാദ പ്രചരണമാണു- സമാധാന ജീവിതം ദുഷ്ക്കരമാകുകയെന്നതു മിനിമംഗ്യാരണ്ടി-ഈ ശിക്ഷയുടെ കാഠിന്യം അവളെത്രദൂരം വഴിമാറിനടന്നു എന്നതനുസരിച്ചിരിക്കും.
അതറിയാവുന്നതു കൊണ്ടാകണം, കുറെയേറെ ചിറകിട്ടടിച്ചും തൂവലുകള്‍ പൊഴിച്ചും തളരുമ്പോള്‍, ജന്‍മനാ സമാധാനപ്രിയരായവര്‍ നിരുപാധികം കീഴടങ്ങാറാണു പതിവു അല്‍പ്പം വ്യതസ്തമായി ചിന്തിച്ച്ശീലിച്ചു വളര്‍ന്ന പലസ്ത്രീകളും,കുടുംബജീവിതതിലേക്കുകടന്നു മക്കളൊക്കെയായിക്കഴിയുമ്പോള്‍ വളരെസാധാരണമെന്നമട്ടില്‍,
അനായാസമായി പുരുഷാധിഷ്ടിതവ്യവസ്ഥിതിയിലേക്കൊതുങ്ങുകയും, പലപ്പോഴുമതിന്റെ സന്ദേശവാഹകര്‍ തന്നെയായി മാറുന്നതും കണ്ട്‌ അത്ഭുതവും ഒട്ടൊരുനിരാശയും തോന്നിയിട്ടുണ്ട്‌. അവര്‍പോലുമറിയാതെ അവരെ ഭരിക്കുന്ന ഒരു തരം ഭയമാകണം ഇതിനു കാരണം-കൂടുതലും മക്കളെച്ചൊല്ലിയുള്ള ഭയം!
വര്‍ത്തമാനകാലമൂല്ല്യങ്ങളെ പിന്തുടരാതിരിക്കുകയോ,ചോദ്യം ചെയ്യുകയൊ ഉണ്ടായാല്‍, അതു തങ്ങളുടെ ആണ്‍മ്മക്കള്‍ക്കെതിരായ ഒരു നിലപാടായിപ്പോയാലോ എന്ന ഭയം... മുഖ്യധാരക്കൊപ്പം ഒഴുകാതിരുന്നാല്‍ പെണ്‍മക്കളുടെ സുരക്ഷിതത്ത്വത്തിനുതന്നെ എന്തെങ്കിലുമൊരപകടമുണ്ടായിപ്പോയാലോ എന്നുള്ള ഭയം... അതുകൊണ്ടുതന്നെ, പെണ്‍കുട്ടികളെ മേല്‍പ്പറഞ്ഞ മൂശയില്‍തന്നെയൊതുക്കി പാകപ്പെടുത്തിവളര്‍ത്താന്‍ അങ്ങേയറ്റം ശ്രദ്ധിക്കുന്നതും അമ്മമാര്‍തന്നെ. പെണ്‍മക്കളൊരല്‍പ്പം മാറി സഞ്ചരിക്കുകയോ ചിന്തിക്കുകയൊപോലും ചെയ്താല്‍, അമ്മമാര്‍ പൊതുവേ പരിഭ്രാന്തരാകും.
അഭ്യസ്തവിദ്യരും പുറം നാടുകളില്‍വളര്‍ന്നുപഠിച്ചവരുമായ പെണ്‍കുട്ടികള്‍പോലും വിവാഹ ദിവസം,സഞ്ചരിക്കുന്ന ആഭരണശാലകളായി മാറാനും തന്റെകുടുംബത്തിന്റെ സാമ്പത്തികസ്ഥിതിയുടെ പ്രതീകമോ പ്രസ്താവന തന്നെയോ എന്ന മട്ടില്‍,പ്രദര്‍ശനവസ്തുക്കളാകാനും മടിക്കാത്തതു ഒരുദാഹരണം മാത്രം.

" പിറ്റേന്നുവൈകുന്നേരം കോടിക്കുപ്പായവുമിട്ടു കുഞ്ഞുനൂറു രവിയുടെ അടുത്തുവന്നു നിന്നു.
നൂറുവിണ്റ്റെ കൈപിടിച്ചു നാലുവയസ്സുള്ള ചാന്തുമുത്തുവും നിന്നു.
ചാന്തുമുത്തുവിനു ഉടുപുടവയുണ്ടായിരുന്നില്ല.
അവളെത്തണ്റ്റെ അരില്‍കിലേക്കണച്ചുകൊണ്ട്‌ രവിപറഞ്ഞു,
"ഞാന്‍ മറന്നു പൊയി, നാളെ ചാന്തുമുത്തുവിനു പാവാട തയ്പ്പിച്ചു തരാട്ട്വൊ"
"മാണ്ടാ" അവള്‍പറഞ്ഞു
"വേണ്ടേ? അതെന്താത്‌? "
"തെക്കനു കൊടുത്താമതി"
"അതെന്താ ചാന്തുമുത്തുനു കുപ്പായം വേണ്ടേ? "
"തെക്കമ്പലുതാകട്ടെ"

(ഖസാക്കിണ്റ്റെ ഇതിഹാസം-ഒ.വി. വിജയന്‍)

'ചെക്കന്‍'
വളരാനായി തന്റെ അവകാശങ്ങളൊക്കെ വിട്ടുകൊടുക്കണമെന്നു ചാന്തുമുത്തുവിണ്റ്റെ അമ്മ അവളെ പിഞ്ചിലെ പഠിപ്പിച്ചിരിക്കുന്നു!.

ഇന്നു നിരത്തിലും, പൊതുവാഹനങ്ങളിലും, പലപ്പൊഴും സ്വന്തം വീടിന്റെ അകത്തളങ്ങളില്‍തന്നെയും നമ്മുടെ സ്ത്രീകള്‍/പെണ്‍കുട്ടികള്‍ ഇത്രയേറെ അപമാനം മൌനമായി സഹിച്ചുആത്മാഭിമാനം,നഷ്ട്ടപ്പെട്ടവരായിത്തീരുന്നതിന്റെ ഒരു കാരണം'നന്നായിപ്പെരുമാറാന്‍' അവര്‍ അത്രമേല്‍ ബദ്ധശ്രദ്ധരാണു എന്നതാണു കടന്നുകയറ്റങ്ങളെ ചോദ്യംചെയ്താല്‍,ശബ്ദമുയര്‍ത്തിയാല്‍,ബഹളം വെച്ചാല്‍, കയ്യുയര്‍ത്തി തടുത്താല്‍, എതിര്‍ക്കാനുള്ള ആത്മധൈര്യം കാണിച്ചാല്‍, താന്‍ 'മര്യാദ'ഇല്ലാത്തവളായി മുദ്രകുത്തപ്പെടുമല്ലോ!
സമൂഹം കല്‍പ്പിച്ചു തന്നിരിക്കുന്ന ആദര്‍ശവതികള്‍ക്കുള്ള കിരീടത്തിനു അര്‍ഹയാകണമെങ്കില്‍ 'അടങ്ങിയൊതുങ്ങി' സര്‍വ്വംസഹയായി ജീവിക്കുകയാണു വേണ്ടതു.

തന്റേടിയായപുരുഷനെ അംഗീകരിക്കുകയും തന്റേടിയായസ്ത്രീയെ അപലപിക്കുകയും ചെയ്യുന്ന സമൂഹമാണു നമ്മുടേത്‌. 'തന്റേടി'എന്നാല്‍ തന്റെ ഇടം അറിയുന്നയാള്‍. താനാരെന്നും എന്തെന്നും,തണ്റ്റെ ശക്തി-ദൌര്‍ബ്ബല്ല്യങ്ങള്‍ എന്തെന്നും ബോധമുള്ള വ്യക്തി!
ഈ ബോധം നല്‍കുന്ന ആത്മവിശ്വാസം സ്ത്രീയില്‍ കാണപ്പെടുമ്പോള്‍ നമ്മുടെ സമൂഹം എന്തുകൊണ്ട്‌ അസ്വസ്തമാകുന്നു?.
എന്തുകൊണ്ടാണു അവള്‍ മറ്റുള്ളവരില്‍ ഒരുതരം അരക്ഷിതത്വ ബോധ മുണര്‍ത്തുന്നതു?

ആത്മവിശ്വാസമുള്ള നായികമാരെ ചായംകൂട്ടിവരച്ചു,അഹങ്കാരികളാക്കി ചിത്രീകരിക്കുന്ന ദ്ര്‍ശ്യമാദ്ധ്യമങ്ങള്‍,അവരെഅടിച്ചൊതുക്കിയോ, അപമാനിക്കുകയോ ചെയ്ത വരുതിയിലാക്കുക എന്ന സന്ദേശം ഉറക്കെയുറക്കെ ആവര്‍ത്തിക്കുന്നതെന്തുകൊണ്ടു?
ഒപ്പതിന്നൊപ്പം നില്‍ക്കാന്‍ മാത്രം തലയെടുപ്പുള്ള സഹയാത്രികയെ, അവളര്‍ഹിക്കുന്ന ബഹുമാനംകൊടുക്കാനും അംഗികരിക്കാനും ധൈര്യപ്പെടാത്ത,അവനവനില്‍തന്നെ വിശ്വാസമില്ലാത്ത പുരുഷന്‍മാര്‍ സാക്ഷരകേരളത്തില്‍ ഇന്നും ധാരാളമുള്ളതെന്തുകൊണ്ടു?

ഉത്തരങ്ങള്‍ അത്ര ലളിതമല്ല!ഇതു സാമൂഹ്യ ശാസ്ത്രജ്ഞര്‍ക്കുള്ള ചോദ്യമാണു.

കാര്യങ്ങള്‍ ഇങ്ങിനെയൊക്കെയാണെങ്കിലും, കഴിഞ്ഞ ഒരുതലമുറയില്‍ നിന്നു വേറിട്ടുകാണുന്നഒരുണര്‍വ്വു,ഇന്നത്തെ പെണ്‍കുട്ടികളില്‍ എവിടെയൊക്കെയൊ തെളിഞ്ഞുവരുന്നുണ്ട്‌ അവരില്‍ ആത്മബോധമുണരുന്നവരുണ്ട്‌, ആത്മാഭിമാനം സ്ഫുരിക്കുന്നവരുണ്ട്‌.
'നന്നായിപ്പെരുമാറി' നല്ലനടപ്പിനുള്ള സര്‍ട്ടിഫിക്കറ്റ്‌ വാങ്ങലല്ല, മറിച്ചു, സ്വന്തംജീവിതവഴി സ്വയം നിര്‍ണയിക്കാനുള്ള അവകാശം തനിക്കുമുണ്ടെന്ന്‌ തെളിയിക്കലാണു പ്രധാനം എന്നു മനസ്സിലാക്കിവരുന്നവരുണ്ട്‌.
സ്ത്രീയുടെ നിശ്ശബ്ദമായ സഹനത്തിലും ആത്മനിഷേധത്തിലും മാത്രംമുന്‍പോട്ടു ഉന്തിതള്ളിക്കൊണ്ടുപൊയിരുന്ന ദാമ്പത്യങ്ങള്‍ ,നരകസമാനമായ കൂടുംബജീവിതങ്ങള്‍, ഇവക്കൊന്നും കൃത്രിമശ്വാസോസ്വാസംകൊടുത്തു ആയുസ്സുനിട്ടാന്‍ പല പെണ്‍കുട്ടികളും ഇന്നു തെയാറാകുന്നില്ല. (ഇപ്പൊഴത്തെ പെണ്‍കുട്ടികള്‍ക്കു തീരെ 'അഡ്ജസ്റ്റ്‌'(?) ചെയ്യാന്‍ വയ്യ എന്ന പഴി പരക്കെ ഉയരുന്നതിനുപുറകില്‍ പലപ്പോഴുമുള്ള കാരണവും ഇതു തന്നെ). വിദ്യാഭ്യാസം മാത്രം കൊണ്ടവര്‍ തൃപ്തരാകുന്നില്ല.സ്വന്തമായി ഒരു വരുമാനമുണ്ടാവുക എന്നതിന്റെ സാമ്പത്തികവും സാമുഹികവും വ്യക്തിപരവുമായ പ്രാധാന്യം അവര്‍ക്കു നന്നായി അറിയാം. ദൈവാനുഗ്രഹമായി കിട്ടുന്ന തന്റെ പ്രത്യേക കഴിവുകളെ അഭിമാനത്തോടെ വളര്‍ത്തിയെടുക്കാനും പ്രകാശിപ്പിക്കാനും അവര്‍ തീരുമാനിച്ചിട്ടുണ്ട്‌.

സമവാക്യങ്ങള്‍ പലതും തിരുത്തി എഴുതപ്പെട്ടുതുടങ്ങിയിരിക്കുന്നു. വിദ്യാഭ്യാസപരമായും സാമൂഹികമായും താരതമ്യേന പുരോഗമിച്ചുകാണുന്ന മേല്‍തട്ടുകളിലാണു ഈ സ്ത്രീമുന്നേറ്റം കൂടുതലായും കണ്ടുവരുന്നതുഈ ഒരു ബോധതരംഗം സാമൂഹ്യജീവിതത്തിന്റെ മറ്റുതലങ്ങളിലും അധികംവൈകാതെ അനുരണനങ്ങളമുണ്ടാക്കും.

പുരുഷാധിഷ്ട്ടിത മൂല്ല്യങ്ങളുടെ ഭാരം പേറിക്കിതച്ചു നീങ്ങുന്ന ഒരു സമൂഹത്തിനു മുന്‍പേ കേറിനടന്നു, താന്‍ ജീവിക്കുന്ന യാഥാസ്ഥികസമൂഹം അനുശാസിക്കുന്ന പെരുമാറ്റചട്ടങ്ങള്‍ വകവെയ്കാതെ, ഭയക്കാതെ, ജീവിതത്തിന്റെ സ്വയംനിര്‍ണയാവകാശം തിരിച്ചുപിടിക്കുന്ന ഈ പേണ്‍കുട്ടികള്‍, ചരിത്രത്തിന്റെ ഓരങ്ങളില്‍ നിന്നു നെഞ്ചിലേക്കാണു ഇപ്പോള്‍ സഞ്ചരിച്ചു കൊണ്ടിരിക്കുന്നതു.

Tuesday 11 December, 2007

മരണപത്രം പ്രശ്നമാകുമ്പോള്‍


ഭൂമിയുടെ അവകാശികളിലൊരാള്‍

എട്ടുകാലുകളില്‍ നിരങ്ങി നിരങ്ങി

പതുക്കെയടുക്കുന്നുണ്ട്

തന്റെയിടം വീണ്ടെടുക്കാനാകുമോ...?


ഒരുകുറ്റിച്ചൂലുകൊണ്ട്

പരിഹരിയ്ക്കാ‍വുന്ന പ്രശ്നമേയുള്ളു


ആദ്യത്തെയടിക്കു

ആകെയൊന്നു ചളുങ്ങി

യാചനയുടെ

നാലു കൂപ്പുകൈകളുയരുന്നു

പിന്നത്തെയടിക്കു

കറുത്ത

കണ്ടാലറയ്ക്കുന്ന

ചെറിയൊരുണ്ടമാത്രം


അമ്പടഞാനെ!


ചൂലൊന്നു

ഡെറ്റോളില്‍ കഴുകിയാല്‍

തീരും കാര്യം


പക്ഷെ

ജീവന്റെ

അവസാനകണിക

തെറിച്ചുവീണ്

ഇപ്പോഴും പൊള്ളുന്നതു

എവിടെയാണ്?


ഇപ്പോള്‍ പ്രശ്നമുണ്ടാക്കിയതു

ബേപ്പൂരിലിരുന്നു

മരണപത്രത്തില്

അവകാശക്കണക്കെഴുതിവെച്ച്

കടന്നുപോയ

ആളാണ്

--------------------------

Thursday 6 December, 2007

നന്നായിപ്പെരുമാറുന്ന പെണ്‍കുട്ടി



സാനിയാമിറ്സയുടെ ഉടുപ്പില്‍ മുദ്രണംചെയ്തു കാണാറുള്ള ചില രസമുള്ള പ്രഖ്യാപനങ്ങളുണ്ട്‌. അതിലൊന്നിങ്ങിനെ-

'നന്നായിപ്പെരുമാറുന്ന പെണ്‍കുട്ടികള്‍ ചരിത്രം സൃഷ്ട്ടിക്കുന്നില്ല'


ഒന്നാലോചിച്ചുനോക്കിയാലറിയാം,ഒരു ടീനേജ പെണ്‍കുട്ടിയുടെ തമാശയ്ക്കപ്പുറം,ഇതിലൊരു വലിയ സത്യമുണ്ട്‌.
എന്താണീപ്പറയുന്ന നല്ലപെരുമാറ്റം?

എന്തകൊണ്ടാണവള്‍ക്കു ചരിത്രത്തില്‍ ഇടംകിട്ടാത്തതു?
അപ്പോള്‍ ചരിത്രത്തിലിടംനേടുകയെന്നത്‌,മാന്യയായ ഒരുപെണ്‍കുട്ടിക്ക്‌ ചേര്‍ന്നതല്ലേ?
ആരൊക്കെയായിരിക്കും ഈ നന്നായിപ്പെരുമാറുന്ന പെണ്‍കുട്ടികള്‍?


കുറച്ചുനാള്‍മുന്‍പ്‌,'മലയാളംവാരിക'യിലെഴുതിയ ഒരു ലേഖനത്തിലെ ചിന്തകള്‍ ഇങ്ങിനെയാണ്‍ തുടങ്ങിയതു.

ഈ ചോദ്യങ്ങള്‍ ഞാന്‍ ബൂലോകത്തിലെ സുഹൃത്തുക്കള്‍ക്കുമുന്‍പില്‍ സമര്‍പ്പിക്കുന്നതുകൊണ്ട്‌,
മുന്‍വിധികളില്ലാത്ത അഭിപ്രായങ്ങള്‍ക്കായി കാക്കുന്നതുകൊണ്ട്‌,
ലേഖനത്തിന്റെ പൂര്‍ണ്ണരൂപം ഇപ്പോളിവിടെ ചേര്‍ക്കുന്നില്ല.